Tuesday 3 July 2012

പുറപ്പാട്



കറുത്ത കുടയും 
പിടിച്ചു സൂര്യന്‍
തിരിച്ചു പോകുമ്പോള്‍
മറയും പകലിലൊ-
രമ്മമരത്തിന്‍
മുഖം കനക്കുന്നു.
വീശിയടിച്ച പൊടി
ക്കാറ്റില്‍ ചെറു -
ചില്ലകള്‍ കൈകൊട്ടി -
ച്ചിരിച്ചു നില്‍ക്കെ 
വാനില്‍പ്പറവ-
ച്ചിറകുപിടയ്ക്കുന്നു.
ജനലിന്നപ്പുറ- 
മനവധി വയലുകള്‍ 
കാത്തു കിടക്കുന്നു 
വരണ്ട ചുണ്ടു- 
പിളര്‍ത്തിപ്പുഴകള്‍ 
ദാഹമുണര്‍ത്തുന്നു.
പുതു  മണ്ണിന്‍ നന-
ഗന്ധമുണര്‍ന്നെന്‍ 
നാസിക വിടരുമ്പോള്‍ 
അകത്തളത്തിലു -
റങ്ങിയ വിത്തുകള്‍ 
ശ്വാസമയക്കുന്നു.
നിനച്ചിരിയ്ക്കാ-
തൊരുനീര്‍ത്തുള്ളി 
യുടഞ്ഞൂ കവിളൊന്നില്‍..
തുടച്ചു വിരല്‍ നീ -
ങ്ങുന്നതിന്‍ മുന്‍പേ 
ചെരിച്ചു വിതറുമ്പോള്‍ 
അടുത്തു കേള്‍ക്കാം  
ചുവടുകള്‍ ചടുലം 
താളം ദ്രുത ചലനം 
കുളിച്ചു  കയറി -
വരുന്നൂ, വഴിയില്‍  
നിറഞ്ഞു പൂക്കുന്നു.
പടിപ്പുരക്കി-
പ്പുറം കടന്നി - 
ട്ടുറഞ്ഞു നില്‍ക്കുമ്പോള്‍ 
പറന്നു പാറി -
പ്പുരപ്പുറത്തൊരു 
നര്‍ത്തനമാടുമ്പോള്‍ 
എതോലക്കുടില്‍ 
പീലിത്തുമ്പാ -
ണിന്നും കരയുന്നു?
എതുകിനാവീടിന്‍ 
ചുമര്‍ചിന്നി-
പ്പൊട്ടിച്ചിതറുന്നു? 
എതൊരഹങ്കാ-
രത്തിന്‍ ബീജക-
മാരുവിതയ്ക്കുന്നു? 
എതുനിലങ്ങളി-
ലോമല്‍ച്ചുണ്ടുകള്‍   
ഭീതി കുടിക്കുന്നു? 
വേണ്ടയെനിക്കിനി 
കല്‍പ്പന തീര്‍ത്ത
ഗുരഹാതുര മേല്‍ക്കൂര
വേണ്ടയെനിക്കെന്‍ 
ഭാവന പെയ്ത 
നനഞ്ഞ ജനല്‍ച്ചതുരം  
പുറപ്പെടട്ടെ, പുറം-
തോല്‍ പൊട്ടിയ
നഗ്നതയായ് ഞാനും 
ചോരും രാക്കുട- 
കീഴില്‍, ബോധ-
മലക്കി വെളുപ്പിക്കാന്‍..!