Sunday, 2 September 2012

വീട് പണിയുകയാണ്

മുടങ്ങിക്കിടക്കുകയായിരുന്നു.

ചുറ്റുമുണ്ട്...
കമ്പിയും ഇരുമ്പാണിയും
ചട്ടിയും ചട്ടുകങ്ങളും
കൈക്കോട്ടും മരപ്പലകകളും.
ഇടയ്ക്കിടയ്ക്ക്
കരഞ്ഞു പോയ കര്‍ക്കിടകം
ബാക്കിവെച്ച ദിനങ്ങളും,
വെല്ലു വിളിച്ചുകൊണ്ട്
ചുറ്റിപ്പറ്റി നില്‍ക്കുന്ന
ചോര മണവും.

കേട്ടതാണ്...
അഭിമാനത്തിന്‍റെ
കല്‍ത്തൂണ്‍മേനികള്‍.
അന്തസ്സിന്‍റെ
പൂമുഖത്തിണ്ണകള്‍.
ആവശ്യത്തിന്‍റെ
ഹൃത്തള ഭംഗികള്‍.
സ്വപ്നങ്ങളുടെ
മരജനല്‍ക്കണ്ണുകള്‍.
സ്നേഹ സഹനത്തിന്‍റെ
വാതില്‍ച്ചിരികള്‍.

കണ്ടതോ?
കണ്ണീരിന്‍റെ നനവില്‍,
ദൃഡനിശ്ചയത്തിന്‍റെ
ചാരനിറം.
നന്മയില്‍ മുക്കിയ
വിശ്വാസത്തിന്‍റെ
നേര്‍പ്പടവുകള്‍.
അവക്കിടയില്‍ നിന്നും
ഊര്‍ന്നു വീഴുന്ന
വിയോജിപ്പുകളുടെ
മണ്ണടരുകള്‍.
കുതിര്‍ന്നൊലിച്ച
ചരിത്രത്തിന്റെ
ചുമരിറക്കങ്ങള്‍.

അറിയുകയാണ്,
ചെങ്കല്ലിനെ വെല്ലുന്ന
ചങ്കുറപ്പോടെ...
അമ്മ...
വീണ്ടും...