Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Tuesday, 5 May 2015

രാത്രിയായി

രാത്രിയായി
പകൽ തിന്ന ചില്ലയിൽ
കാത്തിരുന്ന കിളിക്കൂട്ടമൊക്കെയും
യാത്രയായി..
ചിലമ്പൊച്ച തോരുന്നൊ-
രമ്പലത്തറയ്ക്കപ്പുറം കാറ്റല-
ത്തോറ്റമാടിയ്ക്കിതച്ച ചെന്തെങ്ങുകൾ
തേക്കുപാട്ടേറ്റു പാടും വയലിന്റെ
പള്ളയിൽക്കേറിനിന്ന നോക്കുത്തികൾ
തോട്ടുവക്കിൽ നിലാവിൽ കുളിച്ചുനി -
ന്നീറനാം മുടി ചിക്കുന്ന കൈതകൾ
മുൾപ്പടർപ്പുകൾ പൂക്കൾ വരമ്പുകൾ
കള്ളുമോന്തും കരിമ്പനക്കാടുകൾ...
കാട്ടു പൊന്തകൾ, കണ്ണാന്തളിച്ചിരി
കാത്തിരുന്നു മടുക്കും മനസ്സുകൾ
ഉള്ളുരുകുന്ന കണ്ണീർക്കുടിലുകൾ...
ഉണ്ണികൾ, കണ്ണി മാങ്ങകൾ, കെട്ടഴി-
ച്ചിട്ടൊരൂഞ്ഞാല്, കാറ്റാടി, പമ്പരം
പാതവക്കിലെ ചെമ്പനീർ പുഞ്ചിരി
പാഴ് മുളം തണ്ടൊഴുക്കുന്ന സങ്കടം
കണ്ണു കാണാത്ത കല്ലുകൾ
പോർമ്മുലപ്പോരിനായ്
കൂർത്ത കുന്നുകൾ
കാർമല പെറ്റു കൂട്ടിയ പാറകൾ
കാടിന്റെ നേരിനാൽ നെറ്റി
വെട്ടി നീർ പൊട്ടിച്ചു
മുന്നിലേക്കു കുതിച്ച നോവാറുകൾ ...
രാത്രിയായി
ഞെരങ്ങുന്നു ചേരികൾ
ചേറു പറ്റിപ്പിടിച്ച മണ്‍വീടുകൾ
ചോരപോലിറ്റു വെട്ടത്തിലേയ്ക്കു തയ്-
പായ് വിരിച്ചിട്ടു പാറും ചുരുൾ മുടി
കോതി വെയ്ക്കുന്നൊരമ്മ, ചാരെ, ക്കുടി-
നീരു മോന്തിയുറക്കം പിടിക്കുന്ന
അച്ഛനില്ലാത്ത, യോറഞ്ചു കാണാത്ത
മുത്തരഞ്ഞാണമില്ലാക്കുരുന്നുകൾ...
രാത്രിയായി
മടങ്ങുന്നു യാത്രികർ
ഭാണ്ഡമെല്ലാം മുറുക്കും വണിക്കുകൾ
വഴി തെളിയ്ക്കുന്ന വൈദ്യുതച്ചൂട്ടുകൾ
ശീതകാലം വിറപ്പിച്ച കെട്ടിട-
ക്കാട്ടിലെ ശവക്കോട്ടകൾ, കൊത്തളം,
സാന്ദ്രമൗനവും പേറി നില്ക്കും മഞ്ഞ-
മേടകൾ , വീട്ടിലേക്കു മടങ്ങുവാൻ
നേരമായെന്നു ചൊല്ലിപ്പിരിഞ്ഞു പോം
കൂട്ടുകാർ, വഴി തെറ്റിയ നാട്ടുകാർ...
പോയകാലം മറന്നുപോം വീട്ടുകാർ..
നാട്ടിലായിരുന്നിത്രയും നേരമെൻ -
വീട്ടിലായിരുന്നോർമ്മതൻ കൂട്ടിലെ
പാട്ടിലായിരുന്നാരുണ്ട് കേൾക്കുവാൻ?
രാത്രിയായി, മടക്കമാണോർമ്മകൾ...
രാത്രിയായി...
രാപ്പുള്ളണർന്നില്ലയൊ?
രാത്രിയായി...
നിലാവസ്തമിച്ചുവോ?

Wednesday, 9 April 2014

അങ്ങനെയാണ്.....

അല്ലെങ്കിലും 
പുഴകൾ
അങ്ങനെയാണ്.
തോന്നിയപോലൊഴുകി 
നിയന്ത്രണമില്ലാതെ 
ഉപ്പു വെള്ളത്തിലേക്ക്
കൂപ്പു കുത്തി വീഴും.
 
മരങ്ങളോ..?
നിന്നു കിട്ടിയാൽ മതി 
വെളിച്ചം കാണുന്നിടത്തേക്ക്
തല തിരിച്ചു പിടിച്ച് 
കൈകൾ നീട്ടി
നനവുള്ളിടത്തേക്ക്
കാലുകൾ വലിച്ചു വെയ്ക്കും.

മലകൾ കണ്ടിട്ടില്ലേ..
മുറിച്ചു നീക്കിയാലും 
ഇടിച്ചു നിരത്തിയാലും 
എല്ലാം സഹിച്ചു കൊണ്ട് 
അനക്കമില്ലാതെ നില്ക്കും..

ഒഴുക്കിനെതിരെ  നീന്തിക്കുതിച്ച് 
ഇരുട്ടിലേക്ക്  തല ചായ്ച്ച് 
നിലാവിനായ്  കൈകൾ നീട്ടി 
വരൾച്ചയിലൂടെ  നടന്ന് 
ഒരിടത്തും സ്ഥിരമായി നിൽക്കാത്ത 
ചിലതുണ്ട്....
പുഴയായി പുഴപ്പാട്ടായി 
മരമായി മരപ്പെയ്ത്തായി 
മലയായി മലങ്കാടായി 
മലമേലെ മരം പോലാടി 
മല ചുറ്റും പുഴപോലൊഴുകി 
പുഴ വറ്റിയ മലമേടായി 
മരമൊഴുകും പുഴപോലിടറി 
മരമെരിയും തീമലയായി 
മല ചൂടിയ തീമരമായി 
മലയും മരവും പുഴയും ചേർ -
ന്നൊരുമിച്ചൊരു കരപോലായി 
കര കവിയും കടലിന്നക്കരെ 
കര കാണാതലമുറയിട്ടൊരു- 
കരിമേഘക്കണ്ണീരുപ്പിൻ 
നനവൂറും കവിതകളായി...
അല്ലെങ്കിലും 
ഈ കവികൾ..............


Wednesday, 19 February 2014

പാഠം

വിരലിന്നു പകരമായ് 
മുഴു കയ്യു നീട്ടിയ 
ശിഷ്യനോടൊരു ഗുരു ചൊല്ലി 
വിനയത്തിൽ, ശിഷ്യ-
ബന്ധത്തിൽ, വിഭക്തിയിൽ  
ഞാനതീവസന്തുഷ്ടൻ.. 
എന്നാലുമത്ഭുതംതന്നെ; 
യെനിക്കു നിൻ 
പെരുവിരൽ മാത്രമേ വേണ്ടൂ!
ശിഷ്യനോതി; പാഠ-
ശാല വിട്ടാലുടൻ 
തേടിപ്പിടിക്കു മൊരാളെ..
"പുസ്തകം കയ്യിലെടുക്കൂ..
വിശന്നാലൊരായുധ-
മാണതെ"ന്നെഴുതി,
പൊട്ടൻ കളിപ്പിച്ച-
വന്റെ ചെന്നിക്കിട്ടു 
പൊട്ടുന്നതൊഴിവാക്കുവാനും,
അങ്ങയുടെ യവസാന 
പാഠമുൾക്കൊണ്ടുചെറു-
മുണ്ട് വഴിയിൽ വിരിക്കാനും 
സംഘടനയുണ്ട്, വരു-
മാനവും മോശമി-
ല്ലിക്കയ്യറുത്തെടുത്താലും...
ഇവനെയനുഗ്രഹിച്ചാലും..!



Saturday, 8 February 2014

വാട്ടർ പ്രൂഫ്

'പായലേ വിട,
പൂപ്പലേ വിട...'
പുഞ്ചിരി വിതറി,
മലായ് കുഞ്ഞപ്പേട്ടൻ പറയും..
"വീടിന്റെ മേല്ക്കൂര മാത്രല്ലടോ,
ചുമരുകളൊന്നും തന്നെ
ചോർന്നൊലിക്കില്ല...
മലേഷ്യൻ ടെക്നിക്കല്ലേ...."

തകർത്തു പെയ്ത
ഒരിടവപ്പാതിപ്പാതിരയിലാണ്
ഇറ്റു വെള്ളം പോലുമിറക്കാൻ കിട്ടാതെ
വീടിനകത്ത്, ഒറ്റക്ക്..
കുഞ്ഞപ്പേട്ടൻ..

മദ്യപിച്ചെത്തുന്ന ജോസേട്ടൻ
മറിയച്ചേട്ടത്തിയെ
പരസ്യമായി
അടിച്ചും ഇടിച്ചും തൊഴിച്ചും
വഴക്കിടുമ്പോഴും
ചേച്ചിയുടെ
നനവില്ലാത്ത കണ്ണുകൾ
വാട്ടർ പ്രൂഫാണെന്ന്
തോന്നിയിരുന്നു..

ശരീരവും
വാട്ടർപ്രൂഫായി
മാറിയിട്ടുണ്ടാവണം
അതുകൊണ്ടാവാം..
കിണറും പുഴയുമുണ്ടായിരുന്നിട്ടും
ഒരു പള്ളിപ്പെരുന്നാളിന്
തീവണ്ടിക്കു മുന്നിലേക്ക്‌ തന്നെ...

ആൽത്തേരി കടവത്ത്
വാച്ച് അഴിച്ചുവെക്കാതെ
സോപ്പ് തേച്ചു കുളിക്കുന്നത്
കൗതുകത്തോടെ
നോക്കിനില്ക്കുന്നവരോട്
അസ്സനാരിക്ക പറയുമായിരുന്നു..
'സീക്കോ ഫൈവാ..
വാട്ടർ പ്രൂഫാ..
വെള്ളം കേറൂലാ..'
മരുമോൻ റസാക്കേയ്..
പേർഷ്യേന്ന് കൊണ്ടോന്നതാ..."

സ്വത്ത് തർക്കവും
സ്ത്രീധന പ്രശ്നവും മൂത്ത
നാളുകളിലൊന്നിലാണ്
കുളക്കടവിൽ..
അസ്സനാരിക്ക
പച്ചോലയിൽ കിടന്നത് ..
വയറ് വീർത്തിരുന്നു..
ഇടതു കയ്യിലെ
സീക്കോ വാച്ചു മാത്രം
അപ്പോഴും ടിക് ടിക് എന്നടിച്ചിരുന്നു..

'മെമ്മറി പ്രൂഫ്‌''
അല്ലാത്തതോണ്ടാണ്
വഴി തെറ്റിയത്...
സത്യത്തിൽ,
പറയാൻ കരുതിയത്‌
മറ്റൊന്നാണ്...

ഈ ഭൂഗോളം തന്നെ
വാട്ടർപ്രൂഫായി മാറിയാൽ
അന്യ ഗ്രഹങ്ങളിൽ നിന്നാരെങ്കിലും
വാട്ടർ പ്രൂഫിനെപ്പറ്റി
സംസാരിക്കുമായിരിക്കും..!
അല്ലേ?

Sunday, 12 January 2014

കൊതുകുകളുടെ ശ്മശാനം

സന്ധ്യ മുതലാണ്‌ 
എന്റെ കിടപ്പുമുറി 
കൊതുകകളുടെ 
ശ്മശാനമായി മാറുന്നത്. 
സന്ധ്യക്ക്‌ മുൻപേ 
ജനവാതിലുകളെല്ലാം 
കൊട്ടിയടച്ചാലും 
രാത്രി മുഴുവൻ   
വലയ്ക്കുള്ളിൽ ഒതുങ്ങിക്കിടന്നാലും 
മാമാങ്കത്തിനൊരുങ്ങിയ 
ചാവേർപ്പടയായി 
അവ ഒറ്റക്കും കൂട്ടമായും    
വന്നുകൊണ്ടേയിരിക്കും. 

ആമ മാർക്ക് മുതൽ 
നാനാതരം ചുരുളൻ തിരികളും 
എത്രയോ കൊതുകു നിവാരിണികളും
കിണഞ്ഞു പരിശ്രമിച്ചിട്ടും, 
പിൻ തിരിയാതെ,
യുദ്ധവിമാനങ്ങളുടെ  
ആക്രമണോത്സുകതയോടെ 
അവ പറന്നുകൊണ്ടേയിരിക്കും. 
ചൈനക്കാർ നിർമ്മിച്ചയച്ച 
റാക്കറ്റുകളുമേന്തി 
ഭാര്യയും മക്കളും 
കളത്തിലിറങ്ങുമ്പോൾ 
എന്റെ കണ്ണുകളിൽ 
ആഗോളവല്ക്കരണത്തിന്റെ 
വല കെട്ടാൻ തുടങ്ങും. 
റാക്കറ്റുകൾ വീശിക്കളിക്കുന്ന 
കുട്ടികൾക്കിടയിൽ
ഞാൻ 'ബോബനും മോളിയും' തിരയും. 
വീറോടെ 
കുട്ടികൾ റാക്കറ്റുകൾ വീശുമ്പോൾ 
കണ്‍ മുൻപിൽ 
ഒരു രുധിരമഹാകാളിക്കാവ് 
പടക്കം പൊട്ടിച്ചു നില്ക്കും. 
നാസികയിലൂടെ 
കൊതുകകളുടെ കരിഞ്ഞ മണം
ഏതോ നാസിത്താവളത്തിന്റെ 
ചരിത്രസാക്ഷ്യത്തിലേക്കെന്നപോലെ   
എന്നെ വലിച്ചിഴയ്ക്കും. 
ഒരായിരം കമ്പികൾ മീട്ടി 
പൂർവ്വ ജന്മത്തിലെ 
അടിമകളുടെ സംഘനാദമായി 
കിടപ്പറയിലേക്ക് 
വന്നു കൊണ്ടേയിരിക്കുന്ന 
പുതിയ കൊതുകുകളിൽ 
ജീവശാസ്ത്ര പുസ്തകത്തിനടിയിൽ നിന്നും 
രക്ഷപ്പെട്ട ഒന്ന് ചോദിച്ചു: 
"ഭക്ഷ്യ ശ്രുംഗലയിലെ 
പ്രധാന കണ്ണികളല്ലേ, ഞങ്ങളും.."
കൊതുകുകളുടെ ശ്മശാനത്തിൽ 
ഉത്തരം മുട്ടിയപ്പോൾ 
എന്റെ ചോരയൂറ്റിക്കുടിച്ചുകൊണ്ട് 
അത് പാറിപ്പറന്നു...

നിഴലുകൾ നൃത്തം ചെയ്യുന്ന 
ആഘോഷത്തിമർപ്പിൽ 
പടക്കം പൊട്ടിത്തീരുകയാണ്...
ചോരയുടെ കരിഞ്ഞ മണം 
അന്തരീക്ഷത്തെ 
മത്തു പിടിപ്പിക്കുകയാണ്...
സ്വപ്നങ്ങളുടെ ശ്മശാനത്തിൽ 
ഉറക്കം വറ്റിയ ഒരു കാവല്ക്കാരൻ കൊതുക് 
വെളിച്ചം കാത്തു കിടക്കുകയാണ് ....
 
 

Monday, 7 October 2013

പെണ്‍സിൽ മുറി

പീഡിപ്പിച്ച്
മുറിയിലടയ്ക്കപ്പെട്ട
അവളെ,
ഇന്നലെയാണ്
അവൻ
മോചിപ്പിച്ചത്.

മുഖം
കൂർപ്പിക്കാതെ
അവന്റെ വിരലുകൾ
മുറുകെ പിടിച്ചുകൊണ്ട്
അവളിപ്പോൾ
പുറത്തെ ചുമർ നിറയെ
കിളികളും പൂക്കളും
വരഞ്ഞുകൊണ്ടിരിക്കുന്നു.

പായും
തലയിണയും
അലസമായി കിടക്കുന്ന
മുറി തുറന്ന്,
അവളെ മാത്രം
തിരഞ്ഞുകൊണ്ടിരിക്കുന്നു...
അകത്തേക്ക്
മുഖം കൂർപ്പിച്ച്
മുറുക്കിപ്പിടിച്ച
കോമ്പസുമായി
മറ്റൊരുവൻ...

Tuesday, 24 September 2013

പൂക്കളുടെ പള്ളിക്കൂടം

ഓണപ്പൂട്ടു കഴിഞ്ഞ്
നിറപ്പകിട്ടോടെ
പൂക്കളുടെ പള്ളിക്കൂടം..

'എന്തേ..തൊട്ടാവാടി,
ഇക്കൊല്ലോം
നെനക്കോണണ്ടായില്ലേ..?'
ചെമ്പക ടീച്ചർ
പുരികമുയർത്തിയപ്പോൾ
പൂച്ചെണ്ടുകളെല്ലാം
കുലുങ്ങിച്ചിരിച്ചു.

'കഴിഞ്ഞ കൊല്ലം
അമ്മാവൻ മരിച്ചൂത്രേ..'
കോളാമ്പിപ്പൂ
കുരവയിട്ടു.

'അതിനു മുൻപത്തെ കൊല്ലം
അമ്മൂമ്മ ചത്തൂന്ന്..'
കോൽപ്പൂവ്
താളം പിടിച്ചു.

'രണ്ടുകൊല്ലം മുൻപേ..
അപ്പൂപ്പൻ 'വടി' യായതാ..'
ചെമ്പരത്തിപ്പൂ
വായപൊത്തി.

'ടീച്ചറേ,
ഇല്ലാത്തോരെയല്ലേ
കൊല്ലാൻ പറ്റൂ....
ഒരാൾ പണ്ടേ മരിച്ചു പോയതാ..
അതോണ്ട്...ഞങ്ങക്കിനി
ഒരിക്കലും ഓണണ്ടാവില്ല..'

'അതാരാ തൊട്ടാവാടി..?'
ടീച്ചർ പുരികം ചുളിച്ചു.

'ദൈവോന്നും വിളിക്കും..
പടച്ചോനെന്നും വിളിക്കും....'

തൊണ്ടയിൽ
മുള്ളുടക്കിയ
ടീച്ചർക്ക് മുന്നിലൂടെ
തൊട്ടാവാടി
പുറത്തേക്ക് പടർന്നു..

ചെടിയിലകളെല്ലാം കൂമ്പി,
പൂക്കളൊക്കെ വാടി,
ഇരുട്ടു പരന്ന്
പൂക്കളുടെ പള്ളിക്കൂടം...


Wednesday, 18 September 2013

കുറേ പൂക്കൾ, ഒരു ചോദ്യം..

കണ്ടിടേണ്ടെങ്കിലാ- 
കണ്ണടയ്ക്കാ, മിതൾ
പിച്ചിപ്പറിയ്ക്കാം,
കഴുത്തറുക്കാം...
താഴെക്കിടത്താം
ചവിട്ടിനില്ക്കാ-
മരിഞ്ഞൊക്കെയും
കള്ളിയായ് കൂട്ടിവെയ്ക്കാം...
ഒച്ചവെയ്ക്കില്ല ഞാ-
നെന്നാലുമെൻ 'ഗന്ധ'-
മില്ലാതെയാക്കുവാ-
നെന്തുചെയ്യും?


Sunday, 15 September 2013

'അക്ക' പ്പൂക്കളം

കലണ്ടറിൽ
മാസക്കളങ്ങളിൽ
കടും ചുവപ്പുപൂവുകൾ
നിരന്നിരിക്കുന്നു.
നനഞ്ഞ ചിങ്ങത്തി-
ന്നൊടുക്കമോണമെ-
ന്നുറക്കെക്കോമാളി-
ച്ചിരി പരത്തുന്നു.

ചെറിയ മോൻ,
കുത്തിവരച്ച ചിത്രത്തി-
ലൊരു പൂണൂൽ ദേവ-
നുയർന്നു നില്ക്കുന്നു.
ഇനിയും ദാനത്തി-
നിടം തിരഞ്ഞുകൊ-
ണ്ടിടങ്കണ്ണിട്ടൊരാൾ
കുനിഞ്ഞിരിക്കുന്നു.

ചതിയറിഞ്ഞിട്ടും
ശിരസ്സു നീട്ടിയ
കഥ 'ദൂരദർശ' -
നെടുത്തുകാട്ടുമ്പോൾ
കടൽ കടന്നെത്തി-
നിറഞ്ഞ കമ്പോള-
ച്ചിരിയിലാളുകൾ
മധുരമുണ്ണുന്നു.

ഒരിക്കൽ കൂടി നാം
തല കുനിക്കുന്ന
പരമ്പരയെന്ന്
മദിച്ചു ചൊല്ലുമ്പോൾ
നമുക്കു ചുറ്റിലു,-
മിടയിലുമേതോ
പുതിയ വാമനർ
ചുവടുയർത്തുന്നു.

'തികയില്ലീ മാസം....
കൊടുത്തു തീർക്കേണ്ടേ
പണ', മൊരാളടു -
ക്കളയിൽ മൂളുമ്പോൾ,
ഒരിക്കൽ കൂടിയെൻ
മനക്കണക്കുമാ-
യിരുന്നു ശമ്പളം
പകുത്തു നോക്കുന്നു.

കണക്കുകൾ തെറ്റി-
ച്ചിതറുമക്കങ്ങൾ
പുതിയൊ'രക്കപ്പൂ-
ക്കള'മൊരുക്കുന്നു.
നനഞ്ഞ കീശയിൽ
മുഷിഞ്ഞ നോട്ടിന്റെ
കുളിരുമായ് 'ഗൃഹാ -
തുരത' യേറുന്നൂ..

തടഞ്ഞുവീണക്ക -
ക്കളത്തി, ലോണപ്പൂ
കുതിർന്നു ചോരയിൽ...
നിലവിളിക്കുന്നു.

Sunday, 8 September 2013

പച്ചക്കവിതകൾ - 2

1.കവിയരങ്ങ്
--------------------
കവിത ചൊല്ലിത്തീർന്നപ്പോൾ
സദസ്സിൽ നിന്നൊരാവശ്യം...
കവിതയിതേതു വൃത്തത്തിൽ
എഴുതിയതാണെന്നറിയണം
സംശയിക്കാതെ കവിയോതി..
വൃത്തം..'ബാഗ് പൈപ്പറാ'...
അതുകേൾക്കെയരങ്ങാകെ
കരഘോഷത്തിരതല്ലലായ് ...

2.സംശയമില്ല...
---------------------
ടിക് ടിക് ടിക് ടിക്
എവിടുന്നാണീ ശബ്ദം?
സുരേഷ് തിരിഞ്ഞു നോക്കി
വെളുത്ത മുഖവും
ചുവന്ന കണ്ണും
കറുത്ത കാലും
മുറിയൻ ചെവിയും...

ടിക് ടിക് ടിക് ടിക് ടിക് ടിക് ടിക് ടിക്...
ഹോ!
മുടിഞ്ഞ ടൈം പീസിന്റെ
ഒടുക്കത്തെയൊരടി...
ഉറക്കം കളഞ്ഞു...!

3.മാർക്കേറിയ കഥ
----------------------------
'മാറ് വന്നൊരു 'മങ്ക'യ്ക്കും
കള്ളാവാ' മെന്നോതവേ
ക്ലാസ്സിൽ നിന്നു പുറത്താക്കി
ഭാഷാദ്ധ്യാപിക, കണ്ണനെ.

'മങ്കമാർ' എന്ന വാക്കിന്ന്
'മങ്കകളെ' ന്നുമാവാമെ-
ന്നവനതു വ്യാഖ്യാനിച്ചെഴുതി
നൂറു മാർക്ക് പരീക്ഷയിൽ...

4.തടവും പിഴയും
------------------------
തടവാറുമാസവും, പിഴയുമുണ്ടേ ...
വിധിയെഴുതി കോടതി 'സുതാര്യ' മായി
പ്രതി ചൊല്ലി: "പണ്ടേ പിഴച്ചതല്ലേ...
പിഴ വേണ്ട, 'തടവെ' നിക്കിഷ്ടമാണേ.."

5.'കാക്ക' - അവാർഡ് ലഭിച്ച ഒരാധുനിക കവിത
----------------------------------------------------------
അ കാക്ക ആ കാക്ക
ഇ കാക്ക ഈ കാക്ക
ഉ കാക്ക ഉഗ്രൻ കാക്ക
ഊ കാക്ക ഊക്കൻ കാക്ക
ഋ കാക്ക ഋതുക്കാക്ക
എ കാക്ക ഏതാ കാക്ക
ഒ കാക്ക ഓഹോ കാക്ക
അം കാക്ക അ: കാക്ക
അതാ കാക്ക ഇതാ കാക്ക
അവിടെക്കാക്ക ഇവിടെക്കാക്ക
അങ്ങനെ കാക്ക ഇങ്ങനെ കാക്ക
ഔ കാക്ക...ഹമ്പട കാക്ക!



Saturday, 7 September 2013

പച്ചക്കവിതകൾ

1.ലൈഫ് ബോയ്‌ 
-------------------------
തേച്ചുരച്ചെന്റെയുടലലിഞ്ഞുപോയ്‌ 
തേഞ്ഞതില്ലിവനെന്തൊരാരോഗ്യം!

2.പേരിടൽ മത്സരത്തിൽ നിന്ന് 
-------------------------------------
തങ്ങളുടെ പേരിന്റെ
ആദ്യാക്ഷരങ്ങൾ യോജിപ്പിച്ച്
മുകുന്ദനും ലതയും
ആദ്യത്തെ കുഞ്ഞിന്
പേരിടാനുറച്ചു.

ഇതറിഞ്ഞയുടനെ
ശങ്കറും വിനീതയും
അതനുകരിച്ചു

അതു കേൾക്കെ,
മൈമൂനയും രാഹിലും
ആദ്യം
സ്വന്തം പേരുകൾ മാറ്റിയിട്ടേ
കുഞ്ഞിനു പേരിടൂ എന്നു
തീരുമാനിച്ചുവത്രേ...!

3.പക്ഷം
------------------
കെണി കണ്ടുപിടിക്കാനൊരു
പണിയുണ്ടെന്ന് വലതുപക്ഷം
പണി കണ്ടുപിടിക്കാനൊരു
കെണിയുണ്ടെന്ന് ഇടതുപക്ഷം
കെണിക്കും പണിക്കുമിടയിൽ
മുറിഞ്ഞു വീണതോ...
ഭരണ 'പക്ഷ' മെന്ന് ജനപക്ഷം...

4.വിശ്വാസമല്ലേ.. എല്ലാം ...
-----------------------------------
വിപണിയിൽ
ഗണേശലോക്കറ്റു വാങ്ങാൻ
ഇത്തവണയും കുറവാണ് സ്ത്രീകൾ...

രണ്ടു വർഷം മുമ്പൊരിക്കലിവിടെ
വാർത്ത വന്നൂ...
മൂർത്തി പാൽ കുടിച്ചു...

വിശ്വാസമല്ലേ.... എല്ലാം....!



Monday, 29 July 2013

ചാലക്കുടിപ്പുഴ

അകലെനി 'ന്നാനമല' ചുരത്തുന്ന
അമൃതുപോലൊരു പുഴ ചിരിക്കുന്നു
ഒഴുകി, വാഴച്ചാലതിരപ്പിള്ളികൾ  
തഴുകി, ചാരുവാമവൾ കുതിക്കുന്നു 

അവളെയെല്ലാരുമറിയുന്നു, 'ചാല -
ക്കുടിപ്പുഴ' യെന്നു വിളി മുഴങ്ങുന്നു 
അവൾക്കുണ്ടാറുപനദികളെന്നാലു -
മവൾ പെരിയാറിൽ വിലയമാകുന്നു 

പിറന്നുവീണിട്ടുണ്ടിവളിലും ജീവ-
പ്രപഞ്ചസത്യമാം പ്രകടരൂപങ്ങൾ 
പിഴച്ചുപോരുന്നുണ്ടിവളെയാശ്രയി-
ച്ചൊരു ദശലക്ഷം മനുഷ്യ ജന്മങ്ങൾ 

ഇവളീ നാടിനെ ജലസമൃദ്ധിയാൽ 
തഴച്ചുണർത്തിയ പഴയ കാളിന്ദി
കളങ്കമേശാത്ത കനിവുമായ്, ഗ്രാമ-
വിശുദ്ധി കാത്തൊരു ഹരിതനന്ദിനി 

മനം പൊട്ടിക്കരഞ്ഞിനിയും തോരാത്ത 
മിഴിയുമായ്‌ ദൂരെ കിഴക്കുണരുമ്പോൾ 
തല പൊട്ടിച്ചോരയൊലിച്ചിറങ്ങിയ
കവിതയായ്  'കാതിക്കുടം' വിളിക്കുന്നു 

പരിസ്ഥിതി - ജല മലിനവു, മതി-
ഗുരുതരം രോഗ ദുരിത പീഡയും 
കൊതിയടങ്ങാതെ പിടിച്ചു തിന്നുന്നു-
ണ്ടിവിടെ ജീവനെ, ചതിച്ച കാലമേ

ജനിമൃതികളെ തിരുത്തുവാൻ നയം 
തുടരുമെങ്കിലീ സമരഭൂമിയിൽ 
മരിച്ചു വീണിടാം, പിറന്ന മണ്ണിലെ 
വിഷനിലങ്ങളിൽ, പൊരുതി ജീവിതം

വളരുമീസ്ഥിതി കെടുത്തിടാത്തൊരു 
ഭരണകൂടമേ നിനക്കു മാപ്പില്ല 
മലിനമായ് പുഴ വിളറി നീലച്ചൊ -
രുടലുമായിതാ പുളച്ചു പായുന്നു 

ജലമൂറ്റിക്കുടിച്ചടുത്തുണ്ടിപ്പൊഴും
'ജലാറ്റി' നെന്നൊരു കടുത്ത കാളിയൻ 
കഴുത്തറുക്കണമവന്റെ പാശത്താൽ
വരിഞ്ഞു കെട്ടണം കുടിലനീതിയെ

വിടില്ല നിങ്ങളെയൊരിക്കലും, 'ചാല-
ക്കുടിപ്പുഴ' നിണമണിഞ്ഞൊഴുകിലും
ഇതു 'പ്ലാച്ചിമട' പകർന്ന ധീരത
ഇതു 'കാതിക്കുടം' കടഞ്ഞ വീരത


Friday, 19 July 2013

കർക്കിടകം

മുത്തശ്ശി മിഴിയടച്ചൊരു 
മൗനസന്ധ്യയിൽ 
തിരി നനയ്ക്കും വിളക്കിൽ
കാറ്റു കണ്ണു പൊത്തിക്കളി-
ച്ചൊരു മഴക്കാലം...
പിള്ളക്കർക്കിടകം

ഇരുളിൽ നിന്നിറയത്തു
മിഴിനട്ടു മകനെത്തിരയുന്നൊ -
രമ്മതന്നിമയുടക്കും 
കൂരിരുൾ വഴിത്താരയി-
ലിരമ്പി നിന്നുറയുന്ന
പെരുമഴക്കാലം...
തള്ളക്കർക്കിടകം

'ശീപോതി' വേഷമി-
ട്ടാടിത്തിമർത്തു കൊ-
ണ്ടർബുദം വാരി വിതറി
പെരും വെള്ളത്തി-
ലാറാടി നില്ക്കുന്ന
'പൊട്ടി' യാട്ടങ്ങളിൽ...
കള്ളക്കർക്കിടകം  

കറുക, വിഷ്ണുക്രാന്തി,
പൂവാംകുറുന്നില
തിരുതാളി, കയ്യുണ്ണി,
ചെറൂള, നിലപ്പന
ഉഴിഞ്ഞ, മുയൽച്ചെവി,
മുക്കുറ്റി ചേരുന്ന
ദശപുഷ്പ കഞ്ഞിയ്കു
വിപണി തേടുന്ന നാൾ...
രോഗക്കർക്കിടകം  

താള്, തകര, ചേന,
ചേമ്പ്, പയറ്, ചീര,
കുമ്പളം, മത്തൻ,
ആനത്തുമ്പ, തഴുതാമ,
ചേർത്തു പത്രക്കറി-
മാത്രമുണ്ണാൻ വിധി-
യിട്ട മാളോർ നന-
ഞ്ഞൊട്ടി നില്ക്കുംകാലം...
പഞ്ഞക്കർക്കിടകം

ശാലു, സരിതാ, സലിം
ജോപ്പ, ജാക്കു, ബിജു,
ശ്രീധര, നുമ്മൻ, തിരു-
വഞ്ചൻ, കുരുവിള 
സൂര്യൻ പിഴപ്പിച്ച 
കഷ്ടകാലത്തിന്റെ 
പത്തു ദോഷങ്ങളായ് 
കേരള ജാതകം... 
ആരറിയുന്നുത്ത-
രാധുനിക കാണ്ഡങ്ങൾ?
ആരു വായിക്കുന്നു 
പുതിയ രാമായണം?
പന്നക്കർക്കിടകം !

Saturday, 15 June 2013

ഏകാകിയുടെ പാട്ട്

ഒറ്റക്കിരുന്നു ഞാൻ പാടുന്ന പാട്ടുകൾ
നിന്നിലേക്കെത്തുവാനെന്തു ചെയ്യും
മുറ്റത്തു നിർത്താതെ പെയ്യും മരച്ചാർത്തി-
ലൊപ്പം നനയുവാനെന്നു പറ്റും
ഗോപുരാഗ്രച്ചെടിപ്പച്ചകൾ മാനത്തെ
ധ്യാനിച്ചു കൈകൂപ്പി നിന്നിടുമ്പോൾ
പാരിജാതത്തിൻ തളിരിലച്ചില്ലകൾ
കാറ്റിനോടെന്തേ മൊഴിഞ്ഞു മെല്ലെ
ഒരു കുടക്കീഴിൽ ഒതുങ്ങിപ്പതുക്കെ ഞാൻ
ജനസാഗരത്തിൽ തുഴഞ്ഞു പോകെ
നഗരതാളം മുറിച്ചാർത്തുപെയ്യും മാരി
തെരുവിൽ നിന്നോർമ്മകൾ പങ്കു വെച്ചു
പലതുള്ളികൾ ചേർന്നു പെരുവെള്ളമായ്, ജല-
പ്രളയമായ് വഴികൾ മുട്ടിച്ചു നിൽക്കെ
സ്മരണതൻ നാലുകെട്ടിൽ നമ്മളെപ്പൊഴോ
പ്രണയവർഷത്തിൽപ്പകച്ചതോർത്തു
ഒറ്റക്കിരുന്നു ഞാൻ കാണും കിനാവുകൾ
നിന്നെക്കുറിച്ചുള്ളതായിടുമ്പോൾ
ചന്ദനത്തെന്നൽത്തലോടുന്ന കുങ്കുമ-
സ്സന്ധ്യയായ് നീയെന്നു മുന്നിലെത്തും?

Sunday, 9 June 2013

കുടകൾ

പാടവരമ്പിലേക്ക് തിരിച്ച 
താമരവില്ലുകളുള്ള 
തപാൽക്കുടയോട് ചിരിച്ച് 
മഴയിൽ തുള്ളിച്ചാടി  
പുള്ളിക്കുട
മുറ്റത്തെത്തിയപ്പോൾ, 
പൂമുഖത്തിണ്ണയിൽ 
മുറുക്കിച്ചുവന്നിരുന്ന 
പഴംകുട മൊഴിഞ്ഞു.
'പോയി മേക്കഴുക്'...
ആസകലം മണ്ണും ചളിയും'
പാതി നിവരാനാവാതെ 
അടുക്കള ജനാലയിലൂടെ 
പുറത്തേക്കു നോക്കി
കരിയും മെഴുക്കും പുരണ്ട  
ഒരു നനഞ്ഞ കുട 
അപ്പോഴും 
വെയിലിനെ സ്വപ്നം കണ്ടു. 


Wednesday, 5 June 2013

മേഘസന്ദേശം

കരിമുകില്‍പ്പെണ്ണിന്റെ നൂലിഴസ്പര്‍ശനം
മിഴിയിണ കുളിര്‍പ്പിച്ച മഴഞായറാഴ്ചയില്‍
ഒരു വരി നിനക്കായ് കുറിയ്ക്കുവാനോർമ്മകൾ
പടികടന്നെത്തിയ്ക്കിതപ്പിച്ചു രാത്രിയെ
തരുനിരകൾ ജൂണ്‍നിലാമഴലഹരിയിൽ മുങ്ങി
തരളിത സമുദ്ര സാരംഗ സംഗീതമായ്
വഴിമരച്ചില്ലകൾ കുടഞ്ഞരളി മലരുകൾ
നിറപുഴച്ചോപ്പണിഞ്ഞൊഴുകുന്നു പാതകൾ
മഴമേഘമൊന്നിനോടൊരു സ്വകാര്യം ചൊല്ലി
വഴിവക്കിലരുമസന്ദേശമായെത്തിടാൻ....
പ്രിയമുള്ളോരാൾ വഴി മുറിച്ചു പോകുന്നേര-
മൊരു ജനൽക്കാഴ്ചയായരികിലൂടൊഴുകുവാൻ
മിഴിയിണകളിൽ പൂത്ത ഭാവം പകർത്തുവാൻ
മൊഴിയിതളിലൂറുന്ന മൗനമൊപ്പീടുവാൻ
നേത്രാവതിക്കരയിലൊരു വിഭാതത്തിന്റെ
നേർത്ത ബിന്ദുക്കളായ് ശുഭദിനം നേരുവാൻ...
ഒടുവിലോടക്കുഴൽപ്പാട്ടിന്റെ സങ്കട -
പ്പുഴയിലേയ്ക്കോർമ്മയെപ്പായിച്ചുറങ്ങി ഞാൻ...!


Saturday, 25 May 2013

സൂര്യനെല്ലി

മേടത്തിൽ പെറ്റെഴുന്നേറ്റ ഗോമാവിന്റെ
മേലാകെ മഞ്ഞൾ പുരട്ടുന്നു പൗർണ്ണമി
ഏതോ വിഷാദസ്മൃതികളിൽ മുങ്ങിയ
ചിത്രകൂടത്തിൻ നിഴൽപോലെ യാമിനി
കഷ്ടകാലത്തിൻ കടുംതുടിപ്പാട്ടുകൾ
പുസ്തകത്താൾനനച്ചെന്നെത്തൊടുമ്പൊഴും
പിൻവിളിച്ചെത്തുന്നു ഭൂതകാലത്തിന്റെ
നന്മകൾ വാഴ്ത്തുന്ന കൊട്ടും കുരവയും
വേണ്ടയീ കേളികൊട്ടും കുഴഞ്ഞാട്ടവും
'കനകച്ചിലങ്ക' കിലുക്കിക്കുണുങ്ങലും
കേരകേദാരഭൂവിന്റെ നേർച്ചിത്രമായ്
അർത്ഥം പിഴക്കും ഗൃഹാതുരസ്മൃതികളും
ഓര്‍ക്കുന്നുവോ നിങ്ങളവളെ,ക്കിനാവിന്റെ -
പൂമുഖത്താരും വിളിച്ചു കേറ്റാത്തവൾ
മുഖമില്ല വിലയില്ല നിലയില്ല നിഴലുപോ -
ലൊരു വ്യാഴവട്ടം മരിച്ചു ജീവിച്ചവൾ
പണമില്ല മണമില്ല പറയാനൊരാളില്ല,
പള്ളി, യാപ്പീസു, വീടി, ന്നിടയ്ക്കലസമായ് -
തള്ളിനീങ്ങുന്ന പാഴ് ജന്മം, നിരന്തരം
പേക്കിനാവേട്ടയാൽ വെന്ത പെണ്‍ജീവിതം.
ഉടുമുണ്ടഴിച്ചെത്തുമോര്‍മ്മതന്‍കാറ്റിന്നു -
മുടലുലയ്ക്കുന്നുണ്ട്, കരളു നീറ്റുന്നുണ്ട്
'നാല്‍പ്പതോളം' ദിനരാത്രങ്ങളിപ്പോഴും
പല്ലിളിച്ചെത്തിക്കിതച്ചു നില്‍ക്കുന്നുണ്ട്..
രതിവൈകൃതച്ചതികോമരങ്ങള്‍തുള്ളി
'ധര്‍മ്മരാജാക്കള്‍' മുരണ്ടു നീങ്ങുന്നുണ്ട്.
ചിറകനക്കാന്‍ പോലുമാവാതെ കൂട്ടിലെ -
യിരുട്ടിലായൊച്ച മരവിച്ചു പോകുന്നുണ്ട്.
ഇല്ലവൾക്കായ് പള്ളിമണിയടികൾ, പ്രാര്‍ത്ഥന
ഇല്ലവൾക്കാരും കൊളുത്തീല മെഴുതിരി
മാലാഖമാരൊക്കെയെന്നേ മരിച്ചുപോയ്‌
നീതിപീഠങ്ങള്‍ നിറംകെട്ട കാഴ്ചയായ്..
ക്ഷതമേറ്റതലയിലെയസഹ്യമാം വേദന
അമിതഭാരത്താല്‍ തളര്‍ന്ന കൈകാലുകള്‍
സമ്മര്‍ദ്ദമേറിത്തകര്‍ന്നൊരാമാനസം
ഇവളെന്റെ മക, ളമ്മ, പെങ്ങ, ളെൻ സ്നേഹിത
ഓര്‍ക്കുന്നുവോ നിങ്ങളവളെ, ക്കിനാവിന്റെ -
പൂമുഖത്താരും വിളിച്ചു കേറ്റാത്തവൾ
പേരവൾക്കൊന്നു മാത്രം 'സൂര്യനെല്ലി' യെ-
ന്നോർമ്മയെക്കീറിക്കടന്നു ചോദിക്കുന്നു
കുന്നാക്കി വെയ്ക്കുക, പുണ്യാളസംഘമേ
കൂര്‍പ്പിച്ച കല്ലുകളെറിഞ്ഞിടാന്‍ പാകമായ്
കൂട്ടത്തിലേറ്റം മിടുക്കനോടോതിയാ-
ലൊറ്റയേറില്‍ പാപകഥയൊടുങ്ങീടുകില്‍..
ആരു കാണുന്നു കരിഞ്ഞ മാമ്പൂക്കളെ ?
ആരു തേടുന്നു മറഞ്ഞ താരങ്ങളെ ?
ഈ വഴിത്താരതന്നോരോധ്രുവങ്ങളിൽ
അസ്തമിക്കേണ്ടവരാണുനാമെങ്കിലും!
മേടത്തിൽ പെറ്റെഴുന്നേറ്റ ഗോമാവിന്റെ
മേലാകെ ചോണനുറുമ്പരിക്കുന്നുവോ ?
ഏതോ വിഷാദസ്മൃതികളിൽ മുങ്ങുന്ന
ചിത്രകൂടത്തിൽ ഞാനെന്നെ തിരഞ്ഞുവോ?

Friday, 17 May 2013

മധുരം

മരനിരകളെല്ലാം കരിഞ്ഞൊരീതീരത്ത്
വരളുന്ന ചുണ്ടുമായ് നിൽക്കെ 
ഉരുകുമീ മെയ്മാസരാവിലേക്കെന്തിനു
മധുരം പകർന്നു നീ വന്നു
വറുതി കത്തുന്നൂ വരണ്ട നീർപ്പാടത്തി-
നരികിലുണ്ടരളി പൂക്കുന്നു
നിഴലും നിലാപ്പൂക്കളും വീണ വഴികളിൽ
കരിയില കിനാവു കാണുന്നു
ചെറുകുളിർക്കാറ്റിൻ തലോടലില്ലരികി-
ലൂടൊഴുകിടില്ല്ലൊരു കിളിപ്പാട്ടും
വരുവാനൊരാളുമില്ലീവഴിത്താരകൾ 
വിജനത കുടിച്ചു വീർക്കുന്നു
തിരികെനീയൊറ്റയ്ക്കു പോകേണ്ട കൂടെഞാ-
നനുഗമിക്കുന്നു കടവോളം
മധുരം കുറഞ്ഞാലുമൊരു കവിത പകരമായ്
കരുതിയതു നീയെടുത്തോളൂ.....

Thursday, 28 March 2013

വിരൽത്തുമ്പിൽ പുഴ

ഒരിക്കൽ, ഭൂപടത്തിലെൻ
ചെറുവിരലിഴഞ്ഞപ്പോൾ
പറഞ്ഞുപോയച്ഛൻ, പുഴ,  
'മൃദുവിരൽ തുടുത്ത പോൽ'
വിരൽത്തുമ്പിൽ തുളുമ്പിയ
പുഴയടുത്തറിഞ്ഞപ്പോൾ   
മൊഴിഞ്ഞുപോയമ്മ, പുഴ  -
'മലർക്കതിർ കുടഞ്ഞപോൽ'
നിളയെന്നും പേരാറെന്നും
വിളിച്ചു, കണ്‍കുളിർപ്പിച്ച
ഗുരുനാഥൻ വിരൽ ചൂണ്ടി
"നമിയ്ക്കേണ, മിവൾ 'ഗംഗ'!"
പുതിയ ഭൂപടത്തിൽ ഞാൻ
പുഴയിന്നു തിരയുമ്പോൾ
മെലിഞ്ഞൊട്ടി, വരണ്ടേതു -
വിരലെൻനേർക്കുയരുന്നൂ? 

Saturday, 23 March 2013

നടുവഴിയിൽ

പച്ച ചോപ്പായൊന്നല്പം
നിൽക്കുന്നു, കിതച്ചുകൊ-
ണ്ടൊച്ച, യനക്കം വീണ്ടും
നിലയ്ക്കേ, യിരുള്‍ത്തിന്ന -
മച്ചകത്താരോ വില്ലു -
കലയ്ക്കേ, കരിമ്പന-
പ്പട്ട കീറിയിങ്ങെത്തി
വെളിച്ചം വിളിക്കുന്നു.

അതിവേഗത്തിൽ പായും -
ജീവികൾ, പരാക്രമ -
പ്പാച്ചിലിൽപ്പിടഞ്ഞൊന്നു
കിതയ്ക്കുമുൽകണ്ഠകൾ
പതുക്കെയിഴഞ്ഞെത്തും
പുഴകൾ, മഹാസമു-
ദ്രാത്മഹ്രദം പൂകി
മറയും വാൽത്താരകൾ

തിരക്കാണെവിടേയു-
മൊടുങ്ങാപ്രയാണങ്ങൾ
മടുക്കുമൊരുനാൾ, വഴി -
യടയുംകാലം വരും...
നടുക്കു പകച്ചൽപ്പം
നിരത്തിനോരം ചേർന്നു -
നിറഞ്ഞ കാഴ്ച്ചക്കുള്ളിൽ
പിടഞ്ഞു കണ്ണും കാതും

എനിക്കും കുറിയ്ക്കാനു-
ണ്ടേറെ,യീ നിറംകെട്ട -
വാക്കിനാൽ വിളക്കിയ
കിനാവിൻ വഴിത്തോറ്റം
ഇനിയും പറയാനു-
ണ്ടിത്തിരി നിലാച്ചാറി-
ലൊപ്പിയ പുകമണം
പൊതിഞ്ഞ കഥക്കൂട്ടം

എങ്കിലും മടിക്കേണ്ട,
യാത്രയാവുക യൊടു-
ക്കത്തെയീ ജൈവസ്പന്ദ-
മാകട്ടെ കരസ്പർശം
വിരല്‍ത്തോണികൾ കര-
യ്ക്കടിഞ്ഞു, ചുരുള്‍ മുടി-
ക്കായൽ ശാന്തമായ്, മിഴി-
യടയ്ക്കാം, മടങ്ങിടാം...