Friday 29 April 2011

വെറുതെ

 













കലൊഴിഞ്ഞു പോകുന്നു കിതക്കുമെന്‍
ഹൃദയതാളം മുഴങ്ങുന്നു പിന്നെയും
സമയസൂചി  കുഴഞ്ഞു വീണംബരം
ശോണവര്‍ണമാകുന്നു സായന്തനം

മഴ കുടിക്കുന്നു വഴിമരച്ചില്ലകള്‍ 
തിരയടിക്കുന്നു നഗര നിഴലാരവം
കാത്തിരിപ്പിന്റെ കാലഭേദങ്ങളെ 
കാതരമാക്കിടും കാവ്യമര്‍മ്മരം

കണ്ടുഞാന്‍ നിന്നെ നഷ്ടക്കിനാവിന്റെ
ചെണ്ടമല്ലികള്‍  പൂത്ത വാസന്തമായ്
ഇരുപതാണ്ടുകള്‍ക്കിക്കരെയോര്‍മ്മകള്‍  
ചിറകടിക്കുന്നു ചിന്താസരങ്ങളില്‍...

ചടുല ഭാവം പഴം ചിരി പരിഭവം
മിഴികളില്‍ മിനുങ്ങുന്ന വെണ്‍കല്ലുകള്‍  
ചെറിയ മൂക്കുത്തി പരിചയം ചൊല്ലി, വാര്‍-
മുടി മുറിച്ചതൊഴിച്ച വര്‍ണങ്ങളില്‍ 

പടുമുളം ബെഞ്ചിലെന്നോ കുറിച്ചിട്ട
വരികളായെന്റെ കരളിന്‍ തുടിപ്പുകള്‍ 
ഒരു മലഞ്ചെരിവിലലസം ഞെരിച്ചിട്ട 
മലരിലുണ്ടതിന്‍ നിറവും സുഗന്ധവും

ഒച്ചവെച്ചില്ല  നമ്മളൊട്ടും കുറേ-
യിച്ഛയോടെ  കൊതിച്ചുസൂക്ഷിച്ചവര്‍ 
അച്ഛനമ്മക്കു  കൂടപ്പിറപ്പിനാ-
യുച്ചകത്തും പ്രണയം മുറിച്ചവര്‍!

വെറിപിടിക്കുന്ന കര്‍മ്മകാണ്ഠങ്ങളില്‍ 
വീര്‍പ്പുമുട്ടുന്ന പ്രേമസംഗീതവും 
പേറിയെത്തുന്ന വണ്ടിക്കുനേരമായ്
വേറിടുന്നതെന്‍ വാക്കോ വിതുമ്പലോ? 

വണ്ടികൂവുന്നു പഥികരെല്ലാം പലേ-
വഴിമുറിക്കുന്നു പതിവുപോല്‍ പറവപോല്‍  
പിന്‍വിളിക്കു കാതോര്‍ക്കേണ്ട  പോവുക
പ്രണയസൂര്യന്‍ പുറത്തസ്തമിച്ചുപോയ്...!

വെറുതെയല്ലേയിതൊക്കെയെന്നുള്ളൊരാ-
ചോദ്യമുയരുന്ന സമചിത്തതക്കു നാം 
എങ്കില്‍ പിന്നെയെല്ലാം വെറുതെയെന്നൊരേ-
യുത്തരം നല്കി ബോധയാഥാര്‍ത്ഥ്യമായ്...
മറികടന്നവര്‍ പണ്ടേ മനസ്സിന്റെ 
മരജനല്‍പ്പാതി ചാരിപ്പിരിഞ്ഞവര്‍
നഗര വഴിവക്കിലെങ്ങോ മറഞ്ഞവര്‍
നിഴലു കാണ്‍കെ നിലാവു തിരഞ്ഞവര്‍ ...!

 പി കെ മുരളീകൃഷ്ണന്‍ 





No comments:

Post a Comment