Monday 30 May 2011

രാധിക



രാധികേ, രാഗലോലയായെത്തിയെന്‍ 
രാവിനെ പ്രിയമാക്കുന്നതെന്തിനായ്
രാത്രിവണ്ടിയിരമ്പിക്കിതക്കുമെന്‍
പാതയോരത്തു കാത്തുനിന്നെന്തിനായ്?

ദൂര സഞ്ചാരനാളിലശാന്തമാം-
സര്‍ഗ്ഗനോവിന്‍ വിലാപതീരങ്ങളെ
ചന്ദനം പൂശി നില്‍ക്കുന്ന സന്ധ്യപോല്‍ 
രാക്കിനാക്കളില്‍ പൂക്കുന്നതെന്തിനായ്?
 
കാറ്റു ചുംബിച്ചുണര്‍ത്തുന്നു പിന്നെയും
മാമരത്തിന്റെ നൂലിലപ്പച്ചയെ
ചാന്ദ്രരശ്മികള്‍ പൊന്നു ചാലിച്ചുവോ
ചിപ്പിയില്‍, ജല ശംഖുപുഷ്പങ്ങളില്‍!

വാക്കുകള്‍ വീര്‍പ്പു മുട്ടിച്ച പുസ്തക-
ക്കെട്ടഴിച്ചു പുറത്തിറങ്ങുമ്പൊഴും
ചോദ്യമെയ്തു വിറക്കുന്നു മേശമേല്‍
രാധികേ നിന്റെ സൗഹൃദാന്വേഷണം!

കാതു ചേര്‍ക്കുന്നു ദൂരധ്വനിക്കുമേല്‍ 
കാതരയല്ല, കാമിനിയല്ല നീ...
കൂട്ടുപാതയിലെന്നോ  മനസ്സിലെ-
ക്കൂടഴിച്ചെന്റെ  കൂട്ടിനു വന്നവള്‍

എന്റെയേകാന്ത സായന്തനങ്ങളെ
പങ്കു വെച്ചൊരു പാതി ചോദിച്ചവള്‍
പറയുകാ, പാഴ്മുളംതണ്ടു  മൂളുന്ന  
പാട്ടിനൊപ്പമലിഞ്ഞതെന്നാണു നീ ? 

കാലചക്ര  പ്രയാണ പഥങ്ങളില്‍ 
വേപഥു കോറി നില്‍ക്കും വിളക്കുകാല്‍-
ക്കമ്പിലേകാകിയാമൊരു രാക്കുയില്‍-
പ്പാട്ടിഴഞ്ഞൊഴിഞ്ഞില്ലാതെയാകിലും

ചൂടി നില്‍ക്കും മയില്‍‌പ്പീലിയൊക്കെയും
മോടിയറ്റടര്‍ന്നെങ്ങോ പതിക്കിലും
വേര്‍പിരിയാതിരിക്കുവാന്‍ ഹൃത്തടം-
ചേര്‍ത്തു വെക്കുകെന്‍ കൃഷ്ണകമലങ്ങളെ!

രാവിനേറെ പ്രിയങ്കരിയാണു നീ   
രാധികേ, ലീനയാം രാഗമാലികേ...
ചൊല്ലുകാ, യേതുപൂര്‍വ്വജന്മത്തിലെ
ചില്ലയില്‍ കൊക്കുരുമ്മിയോരാണു നാം? 

പി  കെ  മുരളീകൃഷ്ണന്‍
 

3 comments:

  1. "ചൂടി നില്‍ക്കും മയില്‍‌പ്പീലിയൊക്കെയും
    മോടിയറ്റടര്‍ന്നെങ്ങോ പതിക്കിലും
    വേര്‍പിരിയാതിരിക്കുവാന്‍ ഹൃത്തടം-
    ചേര്‍ത്തു വെക്കുകെന്‍ കൃഷ്ണകമലങ്ങളെ!"

    ഹായ് എത്ര സുന്ദരമായ വരികൾ.
    നല്ല കവിത.
    കാണുമ്പോഴും ചൊല്ലുമ്പോഴും കേൾക്കുമ്പോഴും കവിത.
    ഇനിയുമിനിയുമെഴുതുക
    ആശംസകൾ

    ReplyDelete
  2. രാവിനേറെ പ്രിയങ്കരിയാണു നീ
    രാധികേ, ലീനയാം രാഗമാലികേ...
    ചൊല്ലുകാ, യേതുപൂര്‍വ്വജന്മത്തിലെ
    ചില്ലയില്‍ കൊക്കുരുമ്മിയോരാണു നാം?

    poorvajanmathileyalla........varum janmangalileeeeeee.......

    ReplyDelete