Sunday 22 January 2012

ആവശ്യങ്ങള്‍


ഫോണ്‍ ചിരിച്ചു.
സ്നേഹിതനെപ്പോലെ..

റിസീവറില്‍നിന്നും റഫീക്കിന്റെ സ്വരം...
കഴിഞ്ഞയാഴ്ച വാപ്പ വിളിച്ചു പറഞ്ഞു:
'ഓര്‍മ്മയുണ്ടല്ലോ,
ആമിനേടെ നിക്കാഹാണ് വരുന്ന മാസം..
ഇല്ലാത്ത ലീവെടുത്തൊന്നും നീ വരേണ്ട..
എല്ലാം ചേര്‍ത്ത് അയച്ചുതന്നാല്‍, പറഞ്ഞ പണ്ടം വാങ്ങാം..
അറിയാലോ.. പൊന്നിന്റെ വെല?'

മിനിഞ്ഞാന്ന്, ഉമ്മ വിളിച്ചറിയിച്ചു:
'നസീറക്ക് മാനെജ്മെന്റ് ക്വാട്ടെലാ
എന്ജിനീറിങ്ങിനു സീറ്റ്..
നീ വേഗം പണം അയച്ചില്ലെങ്കില്‍
അവരിനിയും റേറ്റ് കൂട്ടും, മറക്കണ്ട..!'

ഇന്നലെ, അനിയന്‍ വിളിച്ചു:
'ഇക്കാ,
അടുത്തയാഴ്ച്ചയില്‍
എം ബി എ ക്ക് ഫീസടക്കേണ്ട ലാസ്റ്റ് ഡേറ്റ് ..
ഡ്രാഫ്റ്റ്‌ അയച്ചോ? '

ഇന്ന് രാവിലെ
ഒരു മുഷിഞ്ഞ കത്ത് കിട്ടി..
അമ്മാവന്റെ കൈപ്പടയില്‍...
'റഫീക്കെ,
നീ എത്ര കൊല്ലായി പോയിട്ട്?
ഒന്ന് വന്നിട്ട് പൊയ്ക്കൂടെ?
കണ്ണടയും മുന്‍പേ, നിന്നെയൊന്നു കാണട്ടേ!
എത്ര നാളായി... എന്റെ കുട്ടി................'

പിന്നീട്,
സ്വരം മുറിഞ്ഞതും
റിസീവര്‍ തേങ്ങിപ്പതിഞ്ഞതും
ഏതറ്റത്തായിരുന്നു?

ഫോണ്‍ വീണ്ടും ശബ്ദിക്കുന്നു..
കറവപ്പശുവിനെപ്പോലെ...

രാജനോ, യൂസഫോ, തോമസുകുട്ടിയോ..?
ആരായിരിക്കും...?


7 comments:

  1. പ്രവാത്തിന്റെ നോവ്‌ നീറുന്ന നേരുകള്‍ ..നന്നായി.അഭിനന്ദനങ്ങള്‍

    ReplyDelete
  2. ഒരു നല്ല കവിത വായിച്ചു ..
    സത്യത്തില്‍ പൊതിഞ്ഞത് ആശംസകള്‍ ..

    ReplyDelete
  3. എല്ലാവര്‍ക്കും നന്ദി..

    ReplyDelete