Sunday 6 May 2012

മടക്കയാത്ര 


പിറക്കാത്ത മകനേ-
യെനിക്കു നിന്‍ ജന്മം
ഗണിക്കേണ്ട, ലോകം-
പിഴയ്ക്കുന്ന കാലം
പഴക്കാടു വെട്ടി-
ത്തെളിച്ചിട്ടമണ്ണില്‍
പടച്ചോറുമാത്രം;
ജനിക്കാതിരിയ്ക്ക!
പ്രിയപ്പെട്ട മകളേ,
പടിഞ്ഞാറു നോക്കി -
ച്ചിരിക്കേണ്ട, സൂര്യന്‍
ചതിക്കുന്ന നേരം
ഉടുപ്പിട്ടു വീടിന്‍-
പുറത്തേക്കിറങ്ങി -
ക്കളിക്കേണ്ട, നോട്ടം
വിയര്‍ക്കുന്നു വഴിയില്‍..

വഴക്കിട്ടു പോയി-
ക്കുടിച്ചെത്തിയച്ഛന്‍
കുടഞ്ഞിട്ടൊരമ്മ-
ക്കിനാവിന്റെ തൊട്ടില്‍
കയര്‍ പൊട്ടി വീണോ-
രിടം നോക്കി വീണ്ടും
നടക്കുന്ന പെങ്ങള്‍
മുറിഞ്ഞറ്റ ബോധം
നരിച്ചീറു കീറി-
പ്പറിച്ചന്തരീക്ഷം
കറുപ്പിച്ചു കണ്ണീര്‍-
കുടിപ്പിച്ച വര്‍ഷം
തകര്‍ത്തിട്ടു പോയോ-
രിടത്താണ് നമ്മള്‍
ചിതല്‍പ്പുറ്റിനൊപ്പം
ചലിയ്ക്കുന്നതിപ്പോള്‍..

കരിമ്പക്ഷി  വീണ്ടും
പകല്‍ തിന്നിടുന്നു
പടിഞ്ഞാറു ചോര-
ക്കറയില്‍ മുക്കുന്നു
പുറമ്പോക്കിലാരോ
പഴിക്കുന്നു ജന്മം
കുടംകോരി മുറ്റ-
ത്തുടഞ്ഞ നിര്‍ഭാഗ്യം
മതില്‍ കെട്ടിനിര്‍ത്തു-
മാള്‍ക്കൂട്ടത്തിനുള്ളില്‍
നിറങ്ങളായ് വേറിട്ട
കള്ളിപ്പെരുക്കം
വിയര്‍ക്കാതെയെന്നും
നുണയ്ക്കുന്ന വീഞ്ഞില്‍
മയങ്ങുന്ന പുത്തന്‍-
തലമുറച്ചിത്രം

വിഷം തീണ്ടിടുന്നൂ
മനസ്സും നഭസ്സും
പുഴപ്പാട്ടുമൊപ്പം
കുളിര്‍ തന്ന കാറ്റും
ചിരിയ്ക്കുന്ന കാടും
കടലും നിലാവും
പിറക്കുന്ന കുഞ്ഞും
പൊഴിക്കുന്ന വാക്കും
നിനക്കായി മാത്രം
വിരിഞ്ഞില്ല പൂക്കള്‍
നമുക്കായി മാത്രം
കിളിപ്പാട്ടുമില്ല
എനിക്കെന്റെ ദാഹം
നിനക്കു നിന്‍മോഹം
വിളിച്ചോതിടുന്നോര്‍
മുറിയ്ക്കുന്നു രാഗം

പണ്ടൊരാള്‍ക്കൂട്ടം
മെനഞ്ഞ സ്വപ്‌നങ്ങള്‍
പറിച്ചെടുത്താരോ-
മുറിച്ചു നീക്കുമ്പോള്‍
മുതുക്കിക്കവുങ്ങു-
മുറ്റത്തേതു കോണില്‍
വിറച്ചോതിയാരും-
ചുവക്കാത്തതെന്തേ?
ദൈവനാടെന്നു
പേരിട്ടോമനിച്ചോര്‍
വിരുന്നൂട്ടി വില്‍ക്കുവാ-
നിനിയെന്തു ബാക്കി?
പകര്‍ത്തുകീപച്ച
തിരിച്ചെത്തിടുമ്പോള്‍
ചലിയ്ക്കുന്ന ചിത്രം
ചരിത്രമായേക്കാം !

മടിക്കേണ്ട മകളേ,
മടങ്ങാം, നമുക്കീ -
മടുപ്പിച്ച നാടിന്‍
നടുക്കത്തില്‍ നിന്നും
നഗരങ്ങളൊന്നും
ദരിദ്രങ്ങളല്ല
മനുഷ്യന്‍ മനസ്സില്‍
മരിക്കാത്ത കാലം!

2 comments:

  1. പകര്‍ത്തുകീപച്ച
    തിരിച്ചെത്തിടുമ്പോള്‍
    ചലിയ്ക്കുന്ന ചിത്രം
    ചരിത്രമായേക്കാം !

    നല്ല കവിത... :-) ഭാവുകങ്ങള്‍ , വീണ്ടും കാണാം

    ReplyDelete
  2. ചിലപ്പോള്‍ ചരിത്രമായേക്കാം...നല്ല കവികളിലൊരാള്‍ എന്ന് ബോദ്ധ്യപ്പെട്ടു

    ReplyDelete