Friday 17 August 2012

"പതിനഞ്ചിന്" ശേഷം...?

ഓണമായോണമായോമലാളേ,  
ഓര്‍ത്തുവെയ്ക്കാന്‍ നമുക്കെന്തു നാളെ?
ഇന്നീ 'പതിനഞ്ച്' നീങ്ങിടുമ്പോള്‍
ഈ ത്രിവര്‍ണ്ണ ധ്വജം താണിടുമ്പോള്‍
വീണ്ടും കലണ്ടറക്കങ്ങള്‍ മാറും
വീണ്ടും പെരുന്നാള, ടുക്കുമോണം...  
ഓറഞ്ചു, പച്ചക്കിടയ്ക്കു, വെള്ള -
പ്പൂക്കള്‍ ചിരിച്ച കരയിലിപ്പോള്‍
മൂളുന്നു പക്ഷികള്‍, ഓണശീലി -
ന്നീണങ്ങളല്ല, മരണ രാഗം...
ഓണത്തിനെത്രയോ മുന്‍പു തന്നെ
ചോണനിറുമ്പുകള്‍ കൂട്ടമായി
പൂവറുത്തിട്ട കളത്തിലെല്ലാം
പൂവില്ല,  ചോരയാണോമലാളേ...
പണ്ടു പാതാളത്തിലേക്കയച്ച
മാവേലി വീണ്ടുമിങ്ങെത്തുമെന്ന -
തോന്നലേ വേണ്ട, വന്നെത്തിയെന്നാല്‍
'ക്വട്ടേഷ' നായിടാമോമലാളേ...
പുത്തന്‍ പണം പെരുപ്പിച്ചു ലോകം!
സ്ഥിതിസമത്വക്കണ്ണുടച്ച കാലം!
അധികാരികള്‍? പുതിയ വാമനന്മാര്‍?
കൊതിയരായി, കാലദോഷമായി...
ഓണമായോണമായോമലാളേ,  
ഓര്‍ത്തിരിക്കാന്‍ നമുക്കെന്തു വേറെ?

2 comments:

  1. എല്ലാമേ ഭീഷണമോമലാളേ

    ReplyDelete
  2. അതെ..ഭീഷണമായി ലോകം..അതില്‍ പാഷാണമായി കേരളം

    ReplyDelete