Friday 24 August 2012

ഓണം വന്നാലും ഉണ്ണി പിറന്നാലും....!

മഴ നനയാനായ് കാത്തു കിടന്നൊരു
പുലരിക്കതിരുണ്ടെന്‍റെ നഭസ്സില്‍
പലകുറിയോണപ്പാട്ടു നിറച്ചൊരു
പുല്ലാങ്കുഴലുണ്ടെന്‍റെ മനസ്സില്‍
പാടുക, തംബുരു മീട്ടുക നാടേ
പാതിരയാണ്, നിലാത്തെളി മാത്രം!
നന്‍മകളാം വരിനെല്‍ക്കതിരേകാന്‍
നീയെവിടുത്രാടക്കിളിമകളേ...?
പുള്ളോപ്പാട്ടിന്‍ ശീലുകളെന്‍, കളി-
മണ്ണിന്‍ വീട്ടിലിഴഞ്ഞൊരു മുറ്റം
ആവണി വന്നവള്‍ പെറ്റു വളര്‍ത്തിയ
പൂവണി നാടു നിറഞ്ഞൊരു ജാലം
മായുകയില്ലതു മറയുകയില്ല-
മനസ്സിലൊരുണ്ണി മദിക്കും കാലം
കോടിയുടുപ്പു, കൊതിച്ചൊരു സദ്യ-
യതിന്നുമസാധ്യതയത്രെ, പലര്‍ക്കും!
വേണ്ട, വരേണ്ട, മഹാബലി, നിന്‍ കഥ
പോംവഴിയല്ലൊരു 'കോമഡി' മാത്രം!
വേണ്ട, വരേണ്ട, മഹാബലി, നീയിനി-
വിപണിയില്‍, മുദ്രിത വേദന മാത്രം!

4 comments:

  1. നല്ലോരോണപ്പാട്ട്--ആദ്യം
    പൊള്ളുന്ന വാക്കുകള്‍ - അന്ത്യം

    ReplyDelete
  2. ഓണം വേദനയുടെ, ഇരുണ്ട സത്യങ്ങളുടെ ഓർമ്മയായിത്തീരുന്നു ഇവിടെ.
    നന്നായി എഴുതി.

    ReplyDelete

  3. എങ്കിലും വന്നുപോകുന്നാരുമോരാതെ
    പൊന്നോണ നാളും നിലാവും സുമങ്ങളും...

    ReplyDelete