Sunday 12 August 2012

മരുന്നില്ലാത്തത്

എന്റെ വിശാല-
മനസ്സു പോലെ-
യുണ്ടെന്റെ വീടിന്നു-
മൊരു ടെറസ്സ്..
കാണുമാകാശവും,
നാലു ദിക്കും,
കാറ്റുകൊള്ളാം, വെയില്‍
കാഞ്ഞിരിക്കാം..
  
എന്റെ വീടിന്റെ
ടെറസ്സില്‍ നിന്നാല്‍
കാണുന്നു ഞാന്‍ 
രണ്ടു കെട്ടിടങ്ങള്‍... 
എത്ര നാളിവയിതേ- 
നിന്ന നില്‍പ്പില്‍
കണ്ണിലൂടെന്തേ- 
പറഞ്ഞിടുന്നൂ!
ചിറകുകളുണ്ടിവ-
ക്കെങ്കില്‍പോലും,
ഇളകാതെ, ചിറകൊ -
ന്നനക്കിടാതെ,
ഇമകളിടക്കിട-
ക്കായ്ഞ്ഞു വെട്ടി,
ഇരുകണ്ണില്‍ മഞ്ഞ-
ച്ചിരിയുണര്‍ത്തി-
പ്പുലരുംവരേയ്ക്കുള്ള 
നില്‍പ്പു കണ്ടാല്‍,
കൊതി മാത്രമല്ലെനി-
ക്കു, ണ്ടസുഖം നിറയും-
മനസ്സു, മസ്വസ്ഥതയും...
പലനാളായ് കണ്ടു-
സഹിച്ചതാണേ... 
പറയാതിരുന്നാല-
തേറുമിപ്പോള്‍...
എന്റെ വിശാല-
മനസ്സു കൊണ്ടാ -
ണിതുവരെ ഞാനി-
തൊളിച്ചതോര്‍ക്ക!

ഞാനൊരു ജറ്റു-
വിമാനമായി-
മാറട്ടെ, താവള-
മെന്‍ ടെറസ്സും, 
കത്തിപ്പറന്നു ചെ-
ന്നിടമുറിച്ച്, പൊട്ടിച്ചി-
ടട്ടെയാക്കെട്ടുറപ്പ്‌...

1 comment:

  1. അസ്വസ്തത പക്ഷെ എന്തിനെന്നു പറഞ്ഞില്ല..

    ReplyDelete